വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങി, കാറിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകള്‍ ഭക്ഷിച്ചും ജീവന്‍ നിലനിര്‍ത്തി; തെരച്ചിലില്‍ ഏഴംഗ കുടുംബത്തിന് അത്ഭുത രക്ഷ
വഴിതെറ്റി മരുഭൂമിയില്‍ കുടുങ്ങിയ സൗദി കുടുംബത്തിന് അത്ഭുത രക്ഷ. സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറ് ഹല്‍ബാനിലെ ദഖാന്‍ മരുഭൂമിയിലാണ് ഏഴംഗ കുടുംബം കുടുങ്ങിയത്. സൗദി പൗരനും ഭാര്യയും അഞ്ചു മക്കളും അടങ്ങിയ കുടുംബമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. ഖൈറാനില്‍ നിന്ന് ഹല്‍ബാന്‍ മരുഭൂമിലേക്ക് ഉല്ലാസയാത്രക്ക് പുറപ്പെട്ടതായിരുന്നു ഇവർ. യാത്രയ്ക്കിടെ വഴിതെറ്റുകയും ഇവരുടെ കാര്‍ ഹല്‍ബാനില്‍ മണലില്‍ ആഴ്ന്ന് കുടുങ്ങുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന വെള്ളം തീര്‍ന്നതോടെ കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചിലകള്‍ ഭക്ഷിച്ചുമാണ് കുടുംബാംഗങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയത്. നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചു. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കു വേണ്ടി തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ജാദ് സൊസൈറ്റിക്കു കീഴിലെ സംഘങ്ങള്‍ ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സംഘങ്ങള്‍ പ്രദേശവാസികളുടെ സഹായത്തോടെ ഡ്രോണുകളും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിച്ച് മരുഭൂമിയില്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തി. ഇന്‍ജാദിനു കീഴിലെ 40 ലേറെ വൊളന്റിയര്‍മാര്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. വൈകാതെ ഡ്രോണുകളില്‍ ഒന്ന് പകര്‍ത്തിയ ചിത്രങ്ങളില്‍ മരുഭൂമിയില്‍ കുടുങ്ങിയ കുടുംബത്തെ കണ്ടെത്താനായി. സ്ഥലം നിര്‍ണയിച്ച് രക്ഷാപ്രവര്‍ത്തകര്‍ കാറുകളിലെത്തി കുടുംബത്തെ രക്ഷിക്കുകയായിരുന്നു. ഖൈറാനില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ മരുഭൂമിയിലാണ് കുടുംബത്തെ കണ്ടെത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)