നിമിഷ പ്രിയയുടെ വധശിക്ഷ: വ്യക്തത വരുത്തി ജയില്‍ അധികൃതര്‍
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയെന്ന സംഭവത്തില്‍ വ്യക്തത വരുത്തി ജയില്‍ അധികൃതര്‍. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന തരത്തില്‍ ശബ്ദസന്ദേശം വ്യാജമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. നിമിഷ പ്രിയ കഴിയുന്ന സൻആയിലെ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതൽ പ്രചരിക്കുന്ന വാർത്തയോടായിരുന്നു പ്രതികരണം. നിമിഷയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെയും നിമിഷയുടെ കുടുംബത്തിന്റെയും അറ്റോർണിയായ സാമുവെൽ ജെറോം ഭാസ്കർ ജയിൽ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഈദ് അവധിക്ക് ശേഷം നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ച് അഭിഭാഷക ബന്ധപ്പെട്ടതായുള്ള നിമിഷ പ്രിയയുടെ ശബ്ദസന്ദേശമാണ് പ്രചരിച്ചിരുന്നത്. എന്നാൽ, ഏത് അഭിഭാഷകയാണ് വിളിച്ചതെന്നോ, ഇവർക്ക് എന്താണ് കേസിലെ പങ്ക് എന്നത് സംബന്ധിച്ചോ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ വോയ്സും ടെക്സ്റ്റ് മെസേജും ലഭിച്ചതായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹി ജയൻ എടപ്പാൾ സ്ഥിരീകരിച്ചു. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് അറിയിച്ചുള്ള ഒരു സന്ദേശവും ഇതുവരെ ജയിൽ അധികൃതർക്ക് ലഭിച്ചിട്ടില്ലെന്ന് സാമുവൽ ജെറോം സ്ഥിരീകരിച്ചതായും ജയൻ എടപ്പാൾ പറഞ്ഞു. നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് നേരത്തെയും സമാനമായ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. വധശിക്ഷക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകി എന്ന തരത്തിലുള്ള വാർത്തയാണ് ഏതാനും മാസം മുമ്പ് പ്രചരിച്ചത്. എന്നാൽ ഇന്ത്യയിലെ യെമൻ എംബസി ഇക്കാര്യം ഉടൻ നിഷേധിച്ചു.
Comments (0)