20 ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് യുഎഇ ഫുഡ് ബാങ്ക്
റംസാന്റെ ആദ്യ പത്ത് ദിവസങ്ങളിലായി ഏകദേശം 20 ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതായി യുഎഇ ഫുഡ് ബാങ്ക് അധികൃതർ അറിയിച്ചു. പുണ്യമാസത്തിൽ രാജ്യത്തിനകത്തും പുറത്തുമായി 70 ലക്ഷം ഭക്ഷണക്കിറ്റുകൾ നൽകാൻ ലക്ഷ്യമിട്ടുള്ള ‘യുണൈറ്റഡ് ഇൻ ഗിവിങ്’ എന്ന റംസാൻ കാമ്പയിനിന്റെ ഭാഗമാണിത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്‌നിയും യുഎഇ ഫുഡ് ബാങ്ക് സുപ്രീം ചെയർപേഴ്‌സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് സംരംഭം പുരോഗമിക്കുന്നത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന് കീഴിലുള്ള കാമ്പയിനിൽ ബ്ലെസിങ് ബാസ്കറ്റ്സ്, സബീൽ ഇഫ്താർ, സർപ്ലസ് ഓഫ് ഗുഡ് എന്നിങ്ങനെ മൂന്ന് പ്രധാന ഉപ സംരംഭങ്ങളാണുള്ളത്. ഭക്ഷണ സാധനങ്ങളും പാഴ്സലുകളുമുൾപ്പടെ പ്രതിദിനം രണ്ടു ലക്ഷത്തിലേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ബ്ലസിങ് ബാസ്കറ്റ്സ് ലക്ഷ്യമിടുന്നത്.3000-ത്തിലേറെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ നൽകുന്നതിലാണ് സബീൽ ഇഫ്താർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മിച്ച ഭക്ഷണം പുനരുപയോഗിക്കേണ്ട വഴികളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിൽ സർപ്ലസ് ഓഫ് ഗുഡ് നിർണായക ഇടപെടലുകളും നടത്തുന്നുണ്ട്.
സമൂഹത്തിൽ ദാനധർമങ്ങളുടെയും അനുകമ്പയുടെയും മൂല്യങ്ങൾ പ്രചരിപ്പിക്കാനാണ് ഫുഡ് ബാങ്ക് ശ്രമിക്കുന്നത്. ഭക്ഷണ വിതരണത്തിനായി വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവനകൾ ശേഖരിക്കുന്നുമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)