Posted By user Posted On

ഇന്ത്യക്കാരെ തൊഴിലാളികളാക്കി പീഡനം; വീട്ടുജോലിക്കാരന് 654 രൂപ; വളര്‍ത്തുനായയ്ക്ക് എട്ടുലക്ഷം, ഹിന്ദുജ കുടുംബത്തിലെ4 പേർക്ക് ജയിൽ ശിക്ഷ

വേതനം ഏത് രാജ്യത്ത് പോയാലും കൂടുതല്‍ കിട്ടണം എന്നാണ് നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാല്‍ കുറഞ്ഞ വേതനം കിട്ടിയ കഥ കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു വിചിത്ര സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിന്ദുജ കുടുംബം വീട്ടുജോലിക്കാര്‍ക്ക് നല്‍കിയ വേതനം വളര്‍ത്തുനായകള്‍ക്കായി ചെലവിട്ടതിനേക്കാള്‍ തുച്ഛം. ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത് സ്വിസ് കോടതിയില്‍നിന്നായിരുന്നു. 18 മണിക്കൂര്‍ ജോലി ചെയ്ത വീട്ടുജോലിക്കാരന് നല്‍കിയത് ഏഴ് സ്വിസ് ഫ്രാങ്ക് മാത്രം. അതായത് 654 രൂപ. അതേസമയം വളര്‍ത്തുനായയ്ക്കായി പ്രതിവര്‍ഷം ചെലവിട്ടത് 8,02, 795 രൂപയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. നിയമാനുസൃത അവധി ഇല്ലാതെ ആഴ്ചയില്‍ ഏഴുദിവസവും 18 മണിക്കൂര്‍ വരെ ജോലി ചെയ്യിച്ചെന്ന് കോടതി കണ്ടെത്തി. സ്വറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ കറൻസിയിലാണ് ശമ്പളം നൽകേണ്ടത്. എന്നാൽ ഹിന്ദുജ കുടുംബം വീട്ടുജോലിക്കാർക്ക് രൂപയിലാണ് ശമ്പളം കൊടുത്തിരുന്നത്. അതും ഇന്ത്യയിലെ അക്കൗണ്ടിലാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
1914ല്‍ പര്‍മാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജ ഇന്ത്യയിലെ സിന്ധ് മേഖലയില്‍ ചരക്ക് വ്യാപാരത്തിലൂടെയായിരുന്നു തുടക്കം. പര്‍മാനന്ദിന്‍റെ നാല് അണ്‍മക്കളുടെ കീഴില്‍ ബിസിനസ് അതിവേഗം വളര്‍ന്നു. ബോളിവുഡ് ചിത്രങ്ങള്‍ രാജ്യാന്തരതലത്തില്‍ വിതരണം ചെയ്തും വിജയം കണ്ടെത്തി. ഇപ്പോള്‍ ഹിന്ദുജയ്ക്ക് ആറു പൊതു മേഖല സ്ഥാപനങ്ങളില്‍ ഓഹരിയുണ്ട്. ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് കുടുംബത്തിന് 20 ബില്യന്‍ ഡോളര്‍ സമ്പത്തുമുണ്ട്.
ഹിന്ദുജയുടെ വീട്ടില്‍ ജോലിക്ക് നിന്നവര്‍ക്ക് ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയുന്നവരായിരുന്നു അവരുടെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തിയെന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിസാര വേതനത്തിന് ദീര്‍ഘ നേരത്തെ ജോലി. തൊഴിലാളികള്‍ പലപ്പോലും കിടന്നുറങ്ങിയത് ബേസ്മെന്‍റിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ 20 സമ്പന്ന കുടുംബങ്ങളില്‍ ഒന്ന് കൂടിയാണ് ഹിന്ദുജ. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 2018ല്‍ ഹിന്ദുജയുടെ വില്ലയിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് ഗുരുതരമായ തൊഴില്‍പീഡനം പുറത്തുവന്നത്. തെളിവായി രേഖകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. സ്വിറ്റ്സര്‍ലന്‍ഡില്‍ ഇത്തരം ജോലികള്‍ക്ക് നല്‍കേണ്ട അടിസ്ഥാനശമ്പളത്തിന്‍റെ പത്തിലൊന്നില്‍ താഴെയായിരുന്നു ശമ്പളമെന്ന് കോടതി കണ്ടെത്തി. അനധികൃത തൊഴില്‍ നല്‍കല്‍, കുറഞ്ഞ ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയും കോടതിയില്‍ തെളിയിക്കപ്പെട്ടു.
ഞെട്ടിക്കുന്ന ശമ്പളക്കണക്കിനെയും തൊഴില്‍പീഡനത്തേയും ഹിന്ദുജയുടെ അഭിഭാഷകന്‍ നേരിട്ടത് വീട്ടുജോലിക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തിന്‍റേയും താമസത്തിന്‍റേയും കണക്ക് പറഞ്ഞായിരുന്നു. താമസവും ഭക്ഷണവും നല്‍കുന്നതിനാല്‍ വേതനം കുറയുമെന്നായിരുന്നു വാദം. കോടതി നടപടികള്‍ക്കിടെ ജീവനക്കാരുമായി ഹിന്ദുജ കുടുംബം ഒത്തുതീര്‍പ്പിലെത്തി. മൂന്ന് പരാതിക്കാർ കേസ് ഉപേക്ഷിച്ചു. എന്നാല്‍ ക്രിമിനല്‍ വിചാരണ തുടരുക തന്നെ ചെയ്തു. യുഎസിലോ യുകെയിലോ നിലവിലുള്ള ജൂറി സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി മൂന്ന് ജഡ്ജിമാരുടെ പാനലാണ് വിധി പറഞ്ഞത്. അജയ് ഹിന്ദുജയും ഭാര്യ നമ്രതയും മാതാപിതാക്കളും നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്നെത്തിച്ച വീട്ടുജോലിക്കാര്‍ക്ക് നല്‍കിയത് സ്വിസ് നിയമപ്രകാരമുള്ളതിനേക്കാള്‍ കുറഞ്ഞ വേതനമാണെന്ന് കണ്ടെത്തി. മനുഷ്യക്കടത്ത് ആരോപണം മാത്രമാണ് കോടതി തള്ളിക്കളഞ്ഞത്. മുതിര്‍ന്ന കുടുംബാംഗങ്ങളായ 78 കാരനായ പ്രകാശ് ഹിന്ദുജയ്ക്കും 75കാരി കമല്‍ ഹിന്ദുജയ്ക്കും നാലരവര്‍ഷം തടവുശിക്ഷ. അജയ് ഹിന്ദുജയ്ക്കും ഭാര്യ നമ്രതയ്ക്കും നാലുവര്‍ഷം തടവ്. കുടുംബത്തിന്‍റെ ബിസിനസ് മാനേജര്‍ നജീബ് സിയാസിക്ക് 18 മാസത്തെ സസ്പെഷന്‍നും കോടതി വിധിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version