Posted By user Posted On

ഖത്തറിലെ ഇടപാടിന് ഇനി റിയാല്‍ വേണ്ട: യുപിഐ സേവനം പൂർണ്ണ തോതില്‍: നാട്ടിലെ അക്കൗണ്ടിലെ പണം എടുക്കും

യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ശേഷം ഖത്തറിലും ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പേയ്‌മെന്റ് സിസ്റ്റം ഖത്തറിലും പൂർണ്ണതോതില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നതിന് 2024 ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി എന്‍ പി സി ഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ധാരണയില്‍ എത്തിയിരുന്നു. പദ്ധതി പൂർണ്ണമായ തോതില്‍ നടപ്പിലാകുന്നതോടെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് മാത്രമല്ല, വിനോദ സഞ്ചാരികള്‍ക്കും ഖത്തറില്‍ ഉടനീളം യു പി ഐ വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. പദ്ധതി ഖത്തറിനും ഇന്ത്യക്കും ഇടയിലെ പണമിടപാട് വലിയ തോതില്‍ വർധിപ്പിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അഭിപ്രായപ്പെട്ടു. ‘ഖത്തറിൽ ഉടൻ തന്നെ യു പി ഐ പൂർണ്ണ തോതില്‍ ലഭ്യമാകും. ഖത്തർ നാഷണൽ ബാങ്കുമായുള്ള (ക്യു എൻ ബി) നടപടിക്രമമങ്ങള്‍ പൂർത്തിയായി. സേവനത്തിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിതിന് ശേഷമുള്ള ലോഞ്ചും ഇതിനകം തന്നെ നടന്നു കഴിഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിപ്പിക്കുന്നതിൽ ഇത് ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും’ വിപുല്‍ പറഞ്ഞു. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, മാളുകള്‍ എന്നിവിടങ്ങളിലെല്ലാം യു പി ഐ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തറില്‍ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നായിരിക്കും പണം ഇടാക്കുക. ഇതോടെ പ്രാദേശിക കറന്‍സിയായ ഖത്തർ ദിർഹത്തിന്റെ ആവശ്യമില്ലാതെ തന്നെ ഇടപാടുകള്‍ പൂർത്തീകരിക്കാന്‍ സാധിക്കും. ടൂറിസ്റ്റ് വിസയിലും മറ്റും ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാർക്കായിരിക്കും ഈ സേവനം കൂടുതല്‍ ഗുണപരമായി മാറുക.
ഇന്ത്യ-ഖത്തർ യു പി ഐ സഹകരണത്തിന് പുറമെ സ്റ്റാർട്ടപ്പുകളുടെയും ഇന്നൊവേഷന്റെയും മേഖലകളിലും ഇരു രാജ്യങ്ങളും പരസ്പരം പങ്കാളിത്തം സ്ഥാപിക്കുന്നുണ്ട്. ഇന്ത്യയിലെ വളർന്നുവരുന്ന ടെക് സ്റ്റാർട്ടപ്പുകൾക്ക് ഖത്തർ സാമ്പത്തിക പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. ഇത് സംബന്ധിച്ച ചില ചർച്ചകളും ഇതിനോടകം തന്നെ നടന്ന് കഴിഞ്ഞു. ‘ഖത്തർ നൽകുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ് മോഡലുകൾ വിപുലീകരിക്കാന്‍ സാധിക്കും’ വിപുല്‍ പറഞ്ഞു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തിപ്പെട്ടത്. ഈ സന്ദർശന വേളയിൽ ഖത്തർ ഇന്ത്യയില്‍ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ‘ഖത്തറിന് ഇന്ത്യയിൽ ചില്ലറ വിൽപ്പന, പുനരുപയോഗ ഊർജ്ജം, ഐടി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇതിനകം 1.5 ബില്യൺ ഡോളർ മൂല്യമുള്ള വിദേശ നിക്ഷേപമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, ഫിൻടെക്, ബഹിരാകാശം എന്നിവയിലും മറ്റും നിക്ഷേപങ്ങൾ വരാനും സാധ്യതയുണ്ട്’ ഇന്ത്യന്‍ അംബാസിഡർ കൂട്ടിച്ചേർത്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *