ഖത്തറിലെ സർക്കാർ ഓഫിസ് സമയത്തിലെ ഇളവ് ജീവനക്കാർക്ക് മികച്ച തൊഴിൽ അന്തരീക്ഷമൊരുക്കുമെന്ന് റിപ്പോര്ട്ട്
ദോഹ: ഈ മാസം അവസാനം മുതൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന ജോലി സമയങ്ങളിലെ ഇളവും വർക്ക് ഫ്രം ഹോം സംവിധാനവും ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മികച്ചതാക്കുമെന്ന് സിവിൽ സർവിസ് ആൻഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ (സിജിബി). മന്ത്രിസഭയുടെ അംഗീകാരത്തോടെയുള്ള പുതിയ സംവിധാനം ജീവനക്കാർക്ക് അവരുടെ കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ ഫലപ്രദമാക്കാൻ അവസരങ്ങൾ നൽകുമെന്നും, ജോലി ചെയ്യുന്ന മാതാക്കൾക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും ജോലിയുടെ ഭാവിയെ ബാധിക്കാതെ തന്നെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അവസരവും സൃഷ്ടിക്കുമെന്നും സിജിബി വ്യക്തമാക്കി. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടു വരെ ഏഴ് മണിക്കൂറാണ് സാധാരണ പ്രവൃത്തി സമയം. എന്നാൽ പുതിയ സംവിധാനത്തിലൂടെ ജീവനക്കാരന് 6.30ന് എത്തി നേരത്തേ ജോലി പൂർത്തിയാക്കുകയോ അല്ലെങ്കിൽ 8.30ന് മുമ്പെത്തി ആ ദിവസത്തെ പ്രവൃത്തിസമയം പൂർത്തിയാക്കുകയോ ചെയ്യാനുള്ള അവസരം നൽകും.
എന്നാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കോ ജോലിയുടെ സ്വഭാവം, ആവശ്യകതകൾ, സാഹചര്യം എന്നിവ കാരണം ഈ സംവിധാനം നടപ്പാക്കാൻ കഴിയാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ ഇത് ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 29 മുതൽ പുതിയ നിർദേശം പ്രാബല്യത്തിൽ വരും. തൊഴിൽ സമയക്രമത്തിലെ ഇളവ് മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുമെന്നും, പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ നടപ്പാക്കിയ സംവിധാനം വളരെ വിജയകരമായിരുന്നുവെന്നും സി.ജി.ബിയിലെ സിവിൽ സർവിസ് അഫയേഴ്സ് മേധാവി യാഖൂബ് സാലിഹ് അൽ ഇസ്ഹാഖ് പറഞ്ഞു.
സ്കൂൾ പരീക്ഷ കാലയളവിൽ ഖത്തരികളായ മാതാക്കൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ നേരത്തേ അനുമതി നൽകിയിരുന്നു. സർക്കാർ ജീവനക്കാരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വിജയകരമായതായി അൽ ഇസ്ഹാഖ് ഖത്തർ ടി.വിയോട് പറഞ്ഞു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)