Posted By user Posted On

മിനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു, വൻ തുക ചോദിച്ച് ഭീഷണിപ്പെടുത്തി; നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ്

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ്. ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തൽ പുറത്തുവന്നശേഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് വിശദീകരണം. മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്സ്ാപ്പില്‍ സന്ദേശം അയച്ചുവെന്നും മുകേഷ് ആരോപിച്ചു. 2009ൽ മിനു കുര്യൻ എന്ന പേരുള്ള സ്ത്രീ തന്‍റെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തന്‍റെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. ഒരു അനിഷ്ടവും അവര്‍ പ്രകടിപ്പിച്ചില്ല. 2022ലാണ് പിന്നിട് തന്നെ അവര്‍ പരിചയപ്പെടുന്നത്. മിനു മുനീര്‍ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മിനുവിന്‍റെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് ചെയ്തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക് മെയിലിംഗിന് കീഴടങ്ങില്ല. ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം. തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നവരോട് പരാതിയില്ല. 2018ൽ നടന്ന അതേ രാഷ്ട്രീയ നാടകം ആവർത്തിക്കുകയാണെന്നും മുകേഷ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മുകേഷ് എംഎല്‍എയുടെ വാര്‍ത്താക്കുറിപ്പിന്‍റെ പൂര്‍ണ രൂപം


സത്യം പുറത്ത് വരണം, നിയമപരമായി നേരിടും 

ഞാൻ ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണ്.  എങ്കിൽ മാത്രമേ പൊതുസമൂഹം ചർച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളു.


നടൻ എന്ന നിലയ്ക്ക് മാത്രമല്ല ജനപ്രതിനിധി എന്ന നിലയ്ക്കും പൊതുസമൂഹത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ട്. നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന എനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാൻ മറ്റാരെക്കാളും നന്നായി സാധിക്കും. പതിനാലാം വയസിൽ അഭിനയം തുടങ്ങിയ എന്‍റെ അമ്മ 87 വയസിലും അത് തുടരുന്നു. രാഷ്ട്രീയമായി വേട്ടയാടാൻ വരുന്നവരോട് പരാതിയില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉയർത്തി 2018 ൽ ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു എനിക്കെതിരെ വിധിയെഴുതുന്നവർക്ക് മുന്നിൽ എന്‍റെ നിരപരാധിത്വം വെളിപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചില വിശദീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്‍റെ വീട്ടിൽ വന്ന അവർ മിനു കൂര്യൻ എന്ന് പരിചയപ്പെടുത്തി.  അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്‍റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ സന്ദേശം അയക്കുകയുണ്ടായി.

ആ സമയത്തൊന്നും അവർ എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്ന് പറയുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പിന്നീട് വളരെ കാലത്തേക്ക് അവരെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല. 2022 ൽ ഇതേ സ്ത്രീ വീണ്ടും ഫോണിൽ ബന്ധപ്പെടുകയുണ്ടായി. ഇത്തവണ അവർ മിനു മുനീർ എന്നാണ് പരിചയപ്പെടുത്തിയത്. തുടർന്നവർ വലിയൊരു സാമ്പത്തിക സഹായം എന്നോട് ആവശ്യപ്പെട്ടു. ഞാൻ നിസ്സഹായത അറിയിച്ചപ്പോൾ ഒരു ലക്ഷമെങ്കിലും മതിയെന്നായി.

ഈ തുക ആവശ്യപ്പെട്ട് എനിക്ക് വാട്സാപ്പിൽ സന്ദേശം അയച്ചു. ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടതായി ഈ സ്ത്രീ മറ്റൊരു സന്ദേശത്തിൽ എന്നെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവരുടെ ഭർത്താവ് എന്നവകാശപ്പെട്ട് ഫോണിൽ വിളിച്ച് മറ്റൊരാളും വൻ തുക ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയിൽ  ചെയ്ത ഈ സംഘം ഇപ്പോൾ അവസരം ലഭിച്ചപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. 

ഇവർ എനിക്ക് അയച്ച സന്ദേശങ്ങൾ സംബന്ധിച്ച് തെളിവുകളുടെ പിൻബലത്തിലാണ് ഞാൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ. എന്നാൽ, ബ്ലാക്ക് മെയിൽ തന്ത്രങ്ങൾക്ക് കീഴടങ്ങാനും തയ്യാറല്ല. യാഥാർത്ഥ്യങ്ങൾ പുറത്തുവരണം ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കെണി വെക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകും.

 എം മുകേഷ് എംഎൽഎ കൊല്ലം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *