
റമദാനിൽ ഭക്ഷ്യസുരക്ഷ ശക്തമാക്കി ഖത്തർ; പിടിച്ചെടുത്ത് നശിപ്പിച്ചത് 9000ത്തോളം ടൺ മോശം ഉൽപന്നങ്ങൾ
ദോഹ: പുണ്യമാസമായ റമദാനിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. റമദാനിൽ ചില പ്രത്യേക ഭക്ഷ്യവിഭവങ്ങളുടെ ആവശ്യം വർധിച്ചുവരുന്നത് കണക്കിലെടുത്താണിത്. ഇറക്കുമതി ചെയ്തതും പ്രാദേശികവുമായ ഭക്ഷണത്തിന്റെ നിയന്ത്രണം, ഭക്ഷ്യ സുരക്ഷാ ലബോറട്ടറി സേവനങ്ങൾ ശക്തമാക്കൽ, ഭക്ഷ്യ ശാലകളിൽ പരിശോധന, ഉപഭോക്താക്കളിൽ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നതായി മന്ത്രാലയം അറിയിച്ചു.ഉപഭോക്താക്കളും ഭക്ഷ്യ സ്ഥാപനങ്ങളും ഉൾപ്പെടെ ഭക്ഷ്യ ശൃംഖലയിലെ എല്ലാ കക്ഷികളിലും ഭക്ഷ്യസുരക്ഷയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ഒരു ബോധവൽക്കരണ കാംപയ്നും ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനുമായി സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
റമദാനിൽ ഭക്ഷ്യസുരക്ഷ ശക്തമാക്കി ഖത്തർ; പിടിച്ചെടുത്ത് നശിപ്പിച്ചത് 9000ത്തോളം ടൺ മോശം ഉൽപന്നങ്ങൾ
ഫെബ്രുവരി മാസത്തിൽ, ആകെ 8,914,053 ടൺ ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് ഇറക്കുമതി ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതിൽ 6,969,738 ടൺ, ആവശ്യമായ പരിശോധനകൾക്കു ശേഷം രാജ്യത്ത് വിതരണത്തിന് അനുമതി നൽകി. എന്നാൽ 52,550 ടൺ ഭക്ഷ്യവസ്തുക്കൾ ആവശ്യമായ നിലവാരം പുലർത്താത്തതിനാൽ പ്രവേശനം നിരസിക്കപ്പെട്ടു. 8,739 ടൺ സാധനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഇറക്കുമതിവേളയിൽ പരിശോധന വർധിപ്പിക്കുന്നതിനായി കര, കടൽ, വ്യോമ തുറമുഖങ്ങളിലെ ഭക്ഷ്യ ഇൻസ്‌പെക്ടർമാരുടെ എണ്ണം വർധിപ്പിച്ചു. തുറമുഖങ്ങളിലെ ആരോഗ്യ യൂണിറ്റുകൾ 24 മണിക്കൂറും ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പ്രാദേശിക വിപണികളിലും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് റമദാൻ മാസത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിയന്ത്രണവും പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ നിർമാണ, സംസ്‌ക്കരണ, വിതരണ കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാണ്. ഉപഭോക്തൃ അസോസിയേഷനുകൾ, ഹൈപ്പർമാർക്കറ്റുകൾ, ജനപ്രിയ അടുക്കളകൾ തുടങ്ങിയ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ ആകെ 1,915 പരിശോധനാ സന്ദർശനങ്ങൾ നടത്തി, പരിശോധനയ്ക്കായി 1,352 ഭക്ഷണ സാംപിളുകൾ എടുത്തതായും അധികൃതർ വ്യക്തമാക്കി. ഈ മാസം, ഇഫ്താർ ടേബിളുകളും റമദാൻ ടെന്റുകളും നൽകുന്ന 80ലധികം ജനപ്രിയ അടുക്കളകൾ പരിശോധനാ സംഘം സന്ദർശിച്ചു. ഈ അടുക്കളകളിൽ നിന്നുള്ള 150 ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഒരു ബോധവൽക്കരണ വർക്ക്ഷോപ്പ് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ചു. ഭക്ഷണം തയ്യാറാക്കൽ, അവയുടെ സംഭരണം, വിതരണം എന്നിവയുൾപ്പെടെ എല്ലാ ഘട്ടങ്ങളിലും ഭക്ഷണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ ആവശ്യകതകളെക്കുറിച്ചുള്ള അവരുടെ ധാരണ വർധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുവായതും വ്യക്തിപരവുമായ ശുചിത്വം, ഭക്ഷ്യ സ്ഥാപനങ്ങളിലെ ആരോഗ്യ രീതികൾ തുടങ്ങിയ അവശ്യ വിഷയങ്ങളും വർക്ക്ഷോപ്പിൽ ഉൾപ്പെടുത്തി.
ഭക്ഷ്യ സുരക്ഷയും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധനയ്ക്കായി പ്രാദേശിക ഭക്ഷ്യ വിൽപന കേന്ദ്രങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഭക്ഷ്യ ഉൽപന്നങ്ങളുടെ സാംപിളുകൾ ശേഖരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ മാസം നിലവിൽ 3,297 ഭക്ഷണ സാംപിളുകളാണ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി എത്തിച്ചത്. ഇത് കണക്കിലെടുത്ത് റമദാൻ മാസത്തിൽ, രാവിലെ ഒൻപതുമണിമുതൽ 12 മണിവരെ മൂന്ന് ഷിഫ്റ്റുകളിലായി ലബോറട്ടറി പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)