
റമദാൻ മാസത്തിൽ ഖത്തറിൽ അഞ്ച് മണിക്കൂർ ജോലി; വീട്ടിലിരുന്നും ജോലി ചെയ്യാം, സ്കൂൾ ക്ലാസുകൾ എട്ടരമുതൽ 12വരെ
ദോഹ: പുണ്യ മാസമായ റമദാനിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഓഫീസ് പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭ. സിവില്‍ സര്‍വീസ്, ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ എന്നിവയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണിത്. ദിവസേന 5 മണിക്കൂറായി ജോലി സമയം കുറച്ചിട്ടുണ്ട്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരിക്കും ഓഫീസ് പ്രവൃത്തി സമയം. നോമ്പുകാലത്ത് രാവിലെ 10 മണി വരെ ജോലിക്ക് എത്താന്‍ ജീവനക്കാര്‍ക്ക് അനുവാദമുണ്ടായിരിക്കും. അവര്‍ തങ്ങളുടെ ജോലി ആവശ്യകതകള്‍ നിറവേറ്റുകയും എത്തിയ സമയം മുതല്‍ 5 മണിക്കൂര്‍ ജോലി ചെയ്യുകയും ചെയ്യണമെന്ന നിബന്ധനയോടെയാണ് ഒരു മണിക്കൂര്‍ വരെ വൈകാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.റമദാൻ മാസത്തിൽ ഖത്തറിൽ അഞ്ച് മണിക്കൂർ ജോലി; വീട്ടിലിരുന്നും ജോലി ചെയ്യാം, സ്കൂൾ ക്ലാസുകൾ എട്ടരമുതൽ 12വരെ
ജീവനക്കാരുടെ ആവശ്യം അനുസരിച്ച് മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ 30 ശതമാനം വരെ ആളുകള്‍ക്ക് ഓഫീസില്‍ വരാതെ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന റിമോട്ട് വര്‍ക്ക് സിസ്റ്റം നടപ്പിലാക്കും. ഇങ്ങനെ വര്‍ക്ക് ഫ്രം ഹോം ആനുകൂല്യത്തിന് ചെറിയ കുഞ്ഞുങ്ങളുള്ള ഖത്തരി അമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന നല്‍കും. അതേസമയം, ഖത്തറില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ റമദാന്‍ പ്രവൃത്തി സമയത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഇതോടൊപ്പം, 2024 – 2025 അധ്യയന വര്‍ഷത്തേക്ക് വിശുദ്ധ റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും ഔദ്യോഗിക പ്രവൃത്തി സമയം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക്, സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. അഡ്മിനിസ്‌ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫിന്റെ ജോലി സമയം രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് നേട്ടം ഉറപ്പാക്കുന്നതിനും വിശുദ്ധ മാസത്തിന്റെ പ്രത്യേകത കണക്കിലെടുത്തുമാണ് സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ റമദാന്‍ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റ് കമ്മിറ്റി ഖത്തറിലെ എല്ലാ മുസ്ലീങ്ങളോടും ആവശ്യപ്പെട്ടു. മാസപ്പിറവി കാണുന്ന ഏതൊരാളും ദഫ്ന ടവറിലെ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ ആസ്ഥാനത്ത് എത്തി നേരിട്ട് സാക്ഷി പറയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു, സൂര്യാസ്തമയ പ്രാര്‍ഥന അഥവാ മഗ്രിബ് നമസ്‌ക്കാരത്തിന് തൊട്ടുപിന്നാലെ കമ്മിറ്റി യോഗം ചേര്‍ന്ന് റമദാന്‍ വ്രതാരംഭത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)