
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം, ശരീരം തളര്‍ന്നു; ആകാശത്ത് ചികിത്സ നൽകി മലയാളി വനിതകളെ രക്ഷിച്ച് ഡോക്ടര്‍മാര്‍
കരിപ്പൂര്‍: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ രണ്ട് മലയാളി വനിതകള്‍ക്ക് ഇത് രണ്ടാം ജന്മം. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കയറ്റിയത്. ആകാശത്ത് വെച്ച് ചികിത്സ നൽകിയെന്ന പ്രത്യേകതയും കൂടിയുണ്ട്. ഉംറ തീർഥാടക സംഘത്തിലെ നാല് ഡോക്ടർമാരുടെ സമയോചിത ഇടപെടലിലാണ് ഇവര്‍ക്ക് പുതുജീവന്‍ നല്‍കിയത്. മഞ്ചേരി മെഡിക്കൽ കോളജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, ഭാര്യ വണ്ടൂർ നിംസ് ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് മർജാൻ അബ്ദുൽ നസീർ, മർജാന്റെ സഹോദരി തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഇഎൻടി സ്പെഷലിസ്റ്റ് ഹഫീഫ അബ്ദുൽ നസീർ, ഹഫീഫയുടെ ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ സബീൽ അബ്ദുല്ല എന്നിവരാണ് യാത്രക്കാർക്ക് ആകാശത്ത് രക്ഷകരായത്. കെഎൻഎമ്മിന്റെ നേതൃത്വത്തിലുള്ള ഉംറ തീർഥാടക സംഘത്തിലായിരുന്നു ഡോക്ടർമാരും ആയിഷയും ഉണ്ടായിരുന്നത്. സൗദി സമയം ഞായറാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. കരിപ്പൂരിൽ വിമാനമിറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപായിരുന്നു യാത്രക്കാര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. ആദ്യം ആയിഷയാണ് തളർന്നത്. ഏറെനേരം പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ചലനമറ്റ നിലയിലായിരുന്നു. വിമാന ജീവനക്കാരെത്തി ചികിത്സാ ഉപകരണങ്ങൾ നൽകി. ഡോക്ടർമാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആയിഷയ്ക്ക് ജീവൻ തിരിച്ചുകിട്ടിയത്. മറ്റൊരു ഉംറ സംഘത്തിലുണ്ടായിരുന്ന ഫറോക്ക് സ്വദേശിനി പാത്തൈ എന്ന തീർഥാടകയും തളർന്നുവീണു. ഇവർക്കും കൃത്യസമയത്ത് ചികിത്സ നൽകി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)