Posted By user Posted On

വേ ടു നിക്കാഹ് വഴി യുവതിയുമായി പരിചയപ്പെട്ടു, 25 ലക്ഷം തട്ടി പ്രവാസി ദമ്പതിമാര്‍; ഉപയോഗിച്ചത് വ്യാജവിലാസവും പേരും

വേ ടു നിക്കാഹ് എന്ന മാട്രിമോണി വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പ്രവാസി യുവാവും ഭാര്യയും. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയുടെ 25 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി. ഭാര്യ നിത നിലവിൽ ഇടക്കാല ജാമ്യത്തിലാണ്. സെപ്തംബറിലാണ് കളമശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്തത്. പുനർ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ ആൾമാറാട്ടം നടത്തി സാമ്പത്തികചൂഷണം നടത്തുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. യുവതി 2022ലാണ് പുനർ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. ഫഹദ് എന്ന വ്യാജപേരിലും മേല്‍വിലാസത്തിലുമാണ് അൻഷാദ് മാട്രിമോണി സൈറ്റിലൂടെ യുവതിയെ സമീപിക്കുന്നത്. യുവതിയെ ബന്ധപ്പെടുകയും ഇവരുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. താൻ വിവാഹ മോചിതനാണെന്നും അൻഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അൻഷാദ് വിദേശത്തായതിനാൽ ഭാര്യ നിതയെ സഹോദരിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും നിതയും മറ്റൊരാളും കളമശ്ശേരിയിലെത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട്, തന്‍റെ ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ലെന്നും പറഞ്ഞ് ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസയിടാൻ യുവാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൈസ നല്‍കി. നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബായ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി ജയിലിലാണെന്ന് ഇയാൾ യുവതിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ഈ സമയം അൻഷാദ് ഒന്നരമാസത്തെ അവധിക്ക് നാട്ടിൽ വന്നുപോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് സംഭവം കള്ളക്കളികള്‍ തിരിച്ചറിയുന്നത്. അൻഷാദിന്‍റെ ഭാര്യയാണ് നിതയെന്നും ദമ്പതികൾക്ക് 7, 11 വയസുള്ള രണ്ട് പെൺമക്കളുണ്ടെന്നും യുവതി അറിഞ്ഞു. തുടർന്നാണ് പോലീസിൽ യുവതി പരാതി നൽകിയത്. അൻഷാദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *