
സ്വര്‍ണത്തെ നോക്കേണ്ട.. നാലാം ദിനവും മുകളിലേക്ക് തന്നെ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെ വലിയ ഇടിവായിരുന്നു സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരുന്നു. 17 ദിവസത്തിനിടെ നാലായിരം രൂപയോളമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായിരുന്നു സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഇതിന് പിന്നാലെ ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ഇതെല്ലാം സ്വര്‍ണ വില ഇടിയാന്‍ കാരണമായിരുന്നു. ഒക്ടോബര്‍ 31 ന് 59960 എന്ന സര്‍വകാല റെക്കോഡ് വിലയില്‍ നിന്ന് നവംബര്‍ 17 ന് 55480 എന്ന വിലയിലേക്ക് സ്വര്‍ണം കൂപ്പുകുത്തിയിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ ക്രമാനുഗതമായ വര്‍ധനവാണ് ഉണ്ടായിരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നും പ്രതിഫലിക്കുന്നത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7115 രൂപയുണ്ടായിരുന്ന പവന്‍വില ഇന്ന് 7145 എന്ന നിലയിലേക്ക് എത്തി. പവന്‍ വിലയിലും ഇതിന് ആനുപാതികമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എട്ട് ഗ്രാമാണ് ഒരു പവനായി കണക്കാക്കുന്നത്. ഇത് പ്രകാരം പവന് 240 രൂപയാണ് ഒറ്റയടിക്ക് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ പവന് 56920 രൂപയായിരുന്നു വില.
എന്നാല്‍ ഇന്ന് അത് 57160 ലേക്ക് എത്തി. നവംബര്‍ 11 ന് ശേഷം ആദ്യമായാണ് സ്വര്‍ണം 57000 എന്ന മാന്ത്രികസംഖ്യ പിന്നിടുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1680 രൂപയാണ് കൂടിയത്. ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ പവന് 59080 എന്നതാണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന വില. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഇടിവുണ്ടാകാന്‍ സാധ്യതയില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.
ആഭരണമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ണവിലയിലെ വര്‍ധനവ് തിരിച്ചടിയാണ്. പവന്‍വില മാത്രം കൊടുത്താല്‍ ആഭരണം വാങ്ങാന്‍ സാധിക്കില്ല. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കേണ്ടി വരും അതിനാല്‍ ഇന്നത്തെ വില പ്രകാരം 60000-62000 രൂപയെങ്കിലും ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ ചിലവാക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)