Posted By user Posted On

കുടുംബത്തിൻ്റെ കടം തീർക്കാൻ ജോലി തേടി ഗള്‍ഫിലെത്തി ദുരിതജീവിതം; ഭക്ഷണം പോലും നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി, കൊടിയ മർദ്ദനം: പ്രവാസി മലയാളി വീട്ടമ്മ നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി അജിത വിജയൻ നേരിട്ടത് കൊടിയ പീഡനമെന്ന് കുടുംബം. അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് വിജയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം പറയുന്നത്.
അജിതയ്ക്ക്‌ സ്പോൺസറായ അറബിവനിതയിൽനിന്ന് ക്രൂരമായ പീഡനമേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ടെന്നാണ് ഭർത്താവ് വിജയനും മക്കളും പറയുന്നത്. ഭക്ഷണംപോലും നൽകാറുണ്ടായിരുന്നില്ല. പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ചവിട്ടിത്താഴെയിടാറുണ്ടായിരുന്നു. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.വീട്ടുടമയുടെ മർദനമേറ്റ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. മരണശേഷമാണ് തങ്ങൾ ഇതെല്ലാം അറിയുന്നത്. ഒപ്പം കുവൈത്തിലേക്കുപോയ മറ്റൊരു സ്ത്രീയോട് പ്രശ്നങ്ങളെല്ലാം അജിത പറഞ്ഞിരുന്നു. അവരാണ് തങ്ങളോട് മരണശേഷം ഈ വിവരങ്ങൾ പറയുന്നത്. കൊടിയമർദനം കാരണം ആ വീട്ടിലെ ജോലിയിൽനിന്ന് മാറ്റിത്തരണമെന്ന് കുവൈത്തിലേക്ക് കൊണ്ടുപോയ ഏജൻസിേയാട് അജിത ആവശ്യപ്പെട്ടിരുന്നു.

പക്ഷേ, അവർ വീട്ടുടമയുടെ മകളുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഏജൻസി കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തങ്ങൾക്ക് അമ്മയെ നഷ്ടമാവുമായിരുന്നില്ലെന്ന് മക്കളായ മിഥുഷയും പ്രത്യുഷും പറയുന്നു.ആറുമാസംമുമ്പാണ് അജിത കുവൈത്തിലേക്ക് പോയത്. സാന്പത്തികബുദ്ധിമുട്ടുകൊണ്ടാണ് ഗൾഫിൽ ജോലിക്കുപോയത്. വീടും മകന്റെ വിദ്യാഭ്യാസവുമൊക്കെ അജിതയുടെ സ്വപ്നമായിരുന്നു. അവിടെയെത്തി രണ്ടുമാസത്തിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

മേയ് 15-ന് അവസാനമായി വിളിച്ചപ്പോൾ നാട്ടിലേക്കുവരാനുള്ള കാര്യങ്ങൾ റെഡിയാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് അജിത പറഞ്ഞതെന്ന് ഭർത്താവ് വിജയൻ പറയുന്നു. 18-ന് വിമാനടിക്കറ്റ് ബുക്ക് ചെയ്തതായി പറഞ്ഞിരുന്നു. 19-ാം തീയതിയായിട്ടും ഭാര്യയെ ഫോണിൽ കിട്ടാത്തതിനാൽ ഏജൻസിയുമായി ബന്ധപ്പെട്ടെങ്കിലും നാട്ടിലേക്ക് തിരിച്ചില്ലെന്നുമാത്രമാണ് അറിയാൻകഴിഞ്ഞത്.

പക്ഷേ, അന്നുതന്നെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുവൈത്തിൽനിന്ന് നാട്ടിലേക്ക് മൃതദേഹം കയറ്റിവിടുന്ന ട്രാവൽസിന്റെ നമ്പറിൽനിന്ന് മകളുടെഫോൺനമ്പറിലേക്ക് പാസ്പോർട്ടിന്റെ ഫോട്ടോ അയച്ചുതന്ന് ഇതാരാണെന്ന് ചോദിച്ച് മെസേജ്‌ വന്നു. അതിനുശേഷമാണ് മരണവിവരമറിയുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *